I can't ever imagine more wonderful than sharing My life with You

ബുധനാഴ്‌ച, നവംബർ 19

ഈഡൻ രോഹിതിന്റെ ഗാർഡൻ



                   ഈഡൻ രോഹിതിന്റെ ഗാർഡൻ
ഫിറോസ് തടിക്കാട് (9446706338)

          ഈഡൻ ഗാർഡനിൽ രാജാക്കന്മാർ ഒരുപാടുണ്ട്. വി.വി എസ് ലക്ഷ്മൺ, മുഹമ്മദ് അസ്ഹറുദീൻ തുടങ്ങിയവർ ഈഡനെ സ്വന്തം ഗാർഡനായി കണ്ടവരാണ്. ഇപ്പോൾ ഈഡന് ഒരു ചക്രവർത്തി ഉണ്ടായിരിക്കുന്നു. രോഹിത് ഗുരുനാഥ് ശർമ. സുന്ദരമായ കവർ ഡ്രൈവുകളുടെ സഹായത്തോടെ 2014 നവംബർ 13 ന് മോശമല്ലാത്ത ശ്രീലങ്കൻ ബൌളിങ്ങിനെ  തച്ചു തകർത്ത് 33 ഫോറുകളുടെയും 9 സിക്സുകളുടെയും അകമ്പടിയോടെ 173 പന്തിൽ 264 റൺസ് നേടിയപ്പോഴാണ് രോഹിതിനെ ഈഡന്റെ ചക്രവർത്തിയായി ക്രിക്കറ്റ് ലോകം വാഴിച്ചത്. ഇംഗ്ലണ്ട് മാദകനടി സോഫിയ ഹയാത്താകട്ടെ സ്വന്തം നഗ്ന ചിത്രം ട്വിറ്ററിൽ സമ്മാനമായി രോഹിതിനു നൽകുകയായിരുന്നു.

          കായികതാരങ്ങളിൽ പലരും കഠിനാധ്വാനവും ആത്മാർഥതയും കൊണ്ട് പ്രതിഭാദാരിദ്ര്യത്തെ മറികടക്കുമ്പോൾ അലസതയും ഏകാഗ്രതയില്ലായ്മയും കൊണ്ട് സ്വന്തം പ്രതിഭയെ മൂടിവച്ച കളിക്കാരനായിരുന്നു രോഹിത് ശർമ്മ. സ്കൂൾ ക്രിക്കറ്റ് മുതൽ രോഹിതിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കണ്ടിരുന്നതിനാൽ സച്ചിനും ക്രിക്കറ്റ് നിരൂപകരും സച്ചിന്റെ പിൻഗാമിയായി രോഹിതിനെ വാഴ്ത്തുകയായിരുന്നു. പക്ഷേ, ക്രിക്കറ്റ് ആസ്വാദകർക്കു മാത്രം നിരാശയായിരുന്നു ഫലം.
          2007 ൽ നടന്ന ആദ്യ ടി20 ലോകകപ്പിലാണ് അന്താരാഷ്ട്ര തലത്തിൽ രോഹിത് ശ്രദ്ധിക്കപ്പെട്ടത്. പാകിസ്താനെതിരേ 16 പന്തിൽ 30 ഉം ദക്ഷിണാഫ്രിക്കയ്ക്കെതിരേ 40 പന്തിൽ 50 ഉം റൺസ് നേടി ജേതാക്കൾക്കിടയിൽ രോഹിത് സ്ഥാനം പിടിച്ചു. 2007 ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ സിബി സീരീസിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു രോഹിതിന്റേത്.പിന്നീട് ഫോം നഷ്ടപ്പെട്ട് ടീമിനു ബാധ്യതയായി കടിച്ചു തൂങ്ങുകയായിരുന്നു. ഏകദിന സ്പെഷിലിസ്റ്റുകളായി സുരെഷ് റെയ്നയും വിരാട് കോലിയും ഉയരുകയും ധോണിയും യുവരാജും കൂടി അടങ്ങുന്ന മധ്യനിരയിൽ അവസരമില്ലാതാകുകയും ചെയ്തതോടെ 2011 ലെ ലോകകപ്പ് ടീമിൽ നിന്നും രോഹിത് ശർമ്മ പുറത്തായി.
          2009 ൽ നടന്ന രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിക്കൊണ്ട് രോഹിത് പ്രതിഭ പ്രദർശിപ്പിച്ചു. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് റെയ്നയുടെ നേതൃത്വത്തിൽ നടന്ന വെസ്റ്റ് ഇന്റീസ് പര്യടനത്തിനുള്ള ടീമിൽ അങ്ങനെ ഇടം പിടിച്ചു. ഒന്നാം ഏകദിനത്തിൽ 68 ഉം മൂന്നാം ഏകദിനത്തിൽ 86 ഉം റൺസ് നേടി രോഹിത് ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ജാഗ്രതയുള്ള കളിക്കാരൻ എന്ന് ഗവാസ്കർ രോഹിതിനെ വിശേഷിപ്പിച്ചു.



          2013 ഐപി എൽ സീസണിൽ രോഹിത് മൂംബൈ ഇന്ത്യൻസിന്റെ ക്യാപ്ടനാകുകയും ഐപിഎല്ലിലും സിഎൽ ടി20 യിലും ചാമ്പ്യന്മാരാകുകയും ചെയ്തു. 2013 ലെ ചാ‍മ്പ്യൻസ് ട്രോഫിയിലേക്കുള്ള ടീമിൽ രോഹിത് സ്ഥാ‍നം ഉറപ്പിച്ചു. സച്ചിനും സേവാഗും ഗംഭീറും വിട്ടൊഴിഞ്ഞ ഓപ്പണിങ് സ്ഥാനത്തേക്ക് രോഹിതിലൂടെ സെലക്ടർമാർ ഒരു പരീക്ഷണം നടത്തുകയായിരുന്നു.ശിഖിർ ധവാനുമായുള്ള ഓപ്പണിങ്ങ് പാർട്ടണർഷിപ്പ് രോഹിത് ആസ്വദിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഹോം സീരീസിലും രോഹിത് ഫോം തുടർന്നു. ജയ്പൂരിൽ 141 നോട്ടൌട്ട്, ബാംഗ്ലൂരിൽ 158 പന്തിൽ 209 റൺസ്. ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തേയും ഇന്ത്യുടേയും മൂന്നാമത്തെ താരമയി അദ്ഭുതപ്പെടുത്തി.
          ഫോം തുടർന്ന രോഹിതിനെ സച്ചിന്റെ വിരമിക്കൽ ടെസ്റ്റ് ടൂർണമെന്റിലും ഉൾപ്പെടുത്തി. 106 ഏകദിനങ്ങൾക്ക് ശേഷമായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. അതും അരങ്ങേറ്റത്തിനു മുൻപ് തന്നെ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു.നവംബർ 6 നു വെസ്റ്റ് ഇന്റീസിനെതിരേ ഈഡൻ ഗാർഡനിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിൽ 177 റൺസ്, തീർന്നില്ല തൊട്ടടുത്ത ടെസ്റ്റിൽ വാങ്കഡേയിൽ 111 റൺസ്. കോലിയേക്കാൾ പ്രതിഭാശാലിയെന്ന് ക്രിക്കറ്റ് ലോകം രോഹിത് ശർമ്മയെ വിലയിരുത്തി.ജൂണിൽ കൈ വിരലിനു പരിക്കേറ്റ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ നിന്നും പുറത്തായി.

          പിന്നീട് കളിച്ചപ്പോൾ ഈഡനിൽ ശ്രീലങ്കയ്ക്കെതിരെ തകർക്കുകയായിരുന്നു. ഏരങ്ക എറിഞ്ഞ 46 ആം ഓവറിലെ രണ്ടാം പന്ത് സിക്സറിനു പറത്തി ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് രോഹിത് അവകാശിയായി. പക്ഷേ, നിയന്ത്രിത ഓവറിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൌണ്ടിയിൽ സറേ ബാറ്റ്സ്മാനായ അലിസ്റ്റർ ബ്രൌണിന്റെ 268 റൻസാണ്.
          അലസതയുടെ പര്യായമാണ് രോഹിത് ശർമ്മ.തന്റെ പ്രിയപ്പെട്ട ഷോട്ടുകൾ കളിക്കുന്നതിലും ഫീൽഡിങ്ങിലെ പൊസിഷനുകളിൽ നിലയുറപ്പിക്കുന്നതിലും ആ അലസത കാണാൻ കഴിയും. രോഹിതിന്റെ ഏകദിന ബാറ്റിങ്ങ് ശരാശരി 37 മാത്രമാണെന്നറിയുമ്പോഴാ‍ണ് ആ അലസതയുടെ ആഴം വ്യക്തമാകുന്നത്. സാങ്കേതികത്തികവിലും പ്രതിഭയിലും സച്ചിനും ഗവാസ്കറിനും തുല്യമാണ് രോഹിത്. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്മാർ പിഞ്ച് ഹിറ്റർമാരാകുന്നതിന്റെ ദൃഷ്ടാന്തമാണ് രോഹിതിന്റെ ബൃഹത്തായ ഇന്നിംഗ്സുകൾ. തന്റെ പ്രതിഭയെ രോഹിത് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഉയർച്ചതാ‍ഴ്ചകളുടെ ഒരു നീണ്ട കരിയറാണ്  രോഹിതിന്റേത്. സമർത്ഥരായ സഹകളിക്കാരിൽ നിന്നും രോഹിത് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.

          ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിന്ത്യൻ ഇതിഹസം ബ്രയൻ ലാറ നേടിയ 400 റൺസിനോട് ചേർത്തുവയ്ക്കാവുന്ന മനോഹരമായ ഇന്നിഗ്സായിരുന്നു ഈഡനിലേത്. പക്ഷെ, കുട്ടിക്രിക്കറ്റിന്റെ ഭൂതം പിടികൂടിയ ഏകദിന ക്രിക്കറ്റിൽ 264 ഒരു മാന്ത്രിക സംഖ്യ അല്ല. വിരാട് കോലിയോ സുരേഷ് റെയ്നയോ രോഹിത് ശർമ്മ തന്നെയോ ഈ റെക്കോഡ് മറി കടന്നേക്കാം. ക്രിക്കറ്റ് ഒരുപാട് ബാക്കിയുണ്ട് ഈ 27 കാരന് . ഏകദിന ക്രിക്കറ്റിൽ ഓപ്പണിങ്ങിലും ടെസ്റ്റ്ക്രിക്കറ്റിൽ മധ്യനിരയിലും സച്ചിൻ ടെണ്ടുൽക്കർ ഒഴിച്ചിട്ട ഇടം ഈ മൂംബൈ താരം തന്നെ ഏറ്റെടുത്തിരിക്കുന്നു എന്നു നമുക്ക് കരുതാം.

ബുധനാഴ്‌ച, നവംബർ 5

അശാന്തി



അശാന്തി
 
ഇന്നലെ,
          സിരകൾ ത്രസിപ്പിച്ച
ഹൃദയത്തിന്റെ ഇടത്തേയറയിൽ
വച്ചാണ്
എന്റെ ശ്വേതരക്താണുക്കൾ
അവളെ തിരിച്ചറിഞ്ഞത്.

അവൾ
കരഞ്ഞു കലങ്ങിയ കണ്ണുകൾ
ദീർഘാംഗുലികളാൽ മറച്ച്
ലോലമെൻ ഹൃദയഭിത്തിയിൽ
മുഖം ചേർത്ത്...

ഉണർന്നു നോക്കിയപ്പോൾ
നയാഗ്രാ വെള്ളച്ചാട്ടത്തിനു പിന്നിൽ
ഭർത്താവിന്റെ കവിളിൽ
ക്യൂട്ടക്സിട്ട നഖങ്ങളാൽ നുള്ളി...

കണ്ട മാത്രയിൽ
എന്റെ കോൺ കോശങ്ങളിൽ
കാഴ്ച്ചയുടെ അശാന്തി വിതച്ച്
റെറ്റിനയുടെ പിന്നിലേയ്ക്ക്
അവൾ...............

വീണ്ടും,
          ഞാൻ കണ്ണുകളടച്ച്
ഹൃദയം തുറന്ന്
ഇന്നലെകൾക്കായി കാത്തു കിടന്നു.

ബുധനാഴ്‌ച, ഒക്‌ടോബർ 15

ദേശസ്നേഹവും കായികമേഖലയും



ദേശസ്നേഹവും കായികമേഖലയും
                        ഫിറോസ് തടിക്കാട്, 9446706338

ദേശസ്നേഹവും കായികമേഖലയും തമ്മിൽ നാം പലപ്പോഴും കൂട്ടിക്കലർത്താറുണ്ട്. ശത്രുരാജ്യങ്ങൾ തമ്മിലുള്ള കായിക മത്സരങ്ങൾക്ക് യുദ്ധസമാനമായ അന്തരീക്ഷമാണ് നാം നൽകുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റിലോ ഹോക്കിയിലോ ഏറ്റുമുട്ടുമ്പോൾ പോലും അതിർത്തി രക്ഷാസേനയുടെ ഏറ്റുമുട്ടൽ പോലെയുള്ള ഒരു വികാരം സൃഷ്ടിക്കാ‍റുണ്ട്. സത്യത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത നയതന്ത്രമേഖലയിലും ഭൂമിശാസ്ത്രത്തിലുമാണ്. മറിച്ച് വൈകാരികമോ ബൌദ്ധികമോ അല്ല. ക്രിക്കറ്റ്, ഹോക്കി മുതലായ കായിക മത്സരങ്ങൾ നടക്കുമ്പോൾ കായിക ശക്തിയാണ് അളക്കുന്നത്. ഈ വിജയം എങ്ങനെ നയതന്ത്രവിജയമാകും. പാകിസ്താൻ ഒരു കളിയിൽ ജയിച്ചാൽ ഇന്ത്യ സൈനികമായോ നയതന്ത്രപരമായോ തോറ്റു എന്നാണോ അർത്ഥം.
 
          കായിക താരങ്ങൾ ദേശസ്നേഹത്തിന്റെ വക്താക്കളാണ് എന്ന് നാം അവകാശപ്പെടാറുണ്ട്.  യഥാർത്ഥത്തിൽ അത്ര ദേശസ്നേഹമുള്ളവരാണോ നമ്മുടെ ദേശീയ കായിക താരങ്ങൾ. രാജ്യ താത്പര്യമല്ല, വ്യക്തി താത്പര്യവും സാമ്പത്തിക ലാഭവുമാണ് നമ്മുടെ കായിക താരങ്ങളുടെ ലക്ഷ്യമെന്ന് അവർ പലതവണ തെളിയിച്ചിരിക്കുന്നു.
ഇത്തവണ ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട് വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ ടെന്നീസ് ബാഡ്മിന്റൺ താരങ്ങൾ ഗെയിംസ് ഉപേക്ഷിക്കുകയും റാങ്കിങ്ങിൽ നേട്ടം കൊയ്യാൻ അന്താരാഷ്ട്ര മത്സരങ്ങലിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ബന്ധപ്പെട്ട വിഷയത്തിൽ പഴി കേൾക്കേണ്ടി വന്നത് സാനിയ മിർസയ്ക്ക് മാത്രമായത് എന്തുകൊണ്ടാണെന്നത് പകൽ പോലെ രാഷ്ട്രീയ സത്യമാണ്. സാനിയ യുടെ കാര്യത്തിലാകട്ടെ , വിദേശ താരങ്ങളോട് ചേർന്ന് ഡബിൾസ് വിജങ്ങൾ സ്വന്തമാക്കുന്ന സ്പെഷിലിസ്റ്റാണ്. അതും സാനിയയേക്കാൾ ഉയർന്ന റങ്കുകാരോടൊപ്പവും. സാനിയ മത്സരിക്കാതിരിക്കുന്നത് ഈ വിദേശ താരങ്ങളെ പ്രതികൂലമായി ബാധിക്കുകയും അവർ മറ്റു ഡബിൾസ് പങ്കാളികളെ കണ്ടെത്തികയും ചെയ്യും. അപ്പോൾ ദേശീയ ഗെയിംസിൽ പങ്കെടുക്കാതിരിക്കുന്നതിനു അല്പമെങ്കിലും ന്യായമായ കാരണങ്ങൾ നിരത്താൻ കഴിയുന്നത് സാനിയയ്ക്ക് മാത്രമാണ്.

ദേശീയതയുടെ പര്യായമാണ് ക്രിക്കറ്റ് താരങ്ങൾ എന്നു പറയുന്നതിനു എന്തു ന്യായമാണുള്ളത്.തുടർചയായി രണ്ടാം തവണയാണ് ( 2010 ഗ്യാംഗ്ഷു, 2014 ഇഞ്ചിയോൺ) ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കാതിരിക്കുന്നത്. ഇതിന്റെ ഒന്നാമത്തെ കാരണം ഒളിമ്പിക് അസോസിയേഷനേക്കാളും ഫിഫയെക്കാളും വലുതെന്ന ധാർഷ്ട്യം ചുമക്കുന്ന ബി.സി.സി.ഐ യുടെ നിലപാടാണ്.
          ചാമ്പ്യൻസ് ലീഗ് എന്ന ക്ലബ് ടൂർണമെന്റിനു വേണ്ടിയാണ് പുരുഷ താരങ്ങളെ ഒഴിവാക്കിയതെങ്കിൽ സ്ത്രീ താരങ്ങളെ ഒഴിവാക്കിയ കാരണം കവടി നിരത്തി നോക്കേണ്ടി വരും. സ്വർണ്ണ മെഡലുകളുടെ എണ്ണം കൈ വിരലുകളിൽ കൂട്ടി ഇരിക്കുന്ന നമുക്ക് ഉറച്ച രണ്ട്  സ്വർണ്ണ മെഡലുകളാണ് നഷ്ടമായിരിക്കുന്നത്.  ക്രിക്കറ്റിന്റെ ദേശീയത നഷ്ടപ്പെടുത്തുന്നത് 2008 ൽ തുടങ്ങിയ ഐ.പി.എൽ ഉം 2009 ൽ തുടങ്ങിയ ചാമ്പ്യൻസ് ലീഗും വന്നതിനു ശേഷമാണ്. രണ്ടു ടൂർണമെന്റും ബി.സി.സി ഐ യുടേത് തന്നെ.   വേൾഡ് കപ്പ് അല്ലാതെ മറ്റൊരു ടൂർണമെന്റും സംഘടിപ്പിക്കാതെ ഏകദിന ക്രിക്കറ്റ് നശിച്ചു. ആകെയുള്ളത് ചില സീരീസ് മത്സരങ്ങൾ മാത്രം. ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിലിനെ ഭരികുന്ന ബിസിസിഐ ചവിട്ടി അരച്ചത് സുഭാഷ് ചന്ദ്രയുടെ ഐ.സി.എൽ മോഹങ്ങളായിരുന്നു. അതിന്റെ വിജയം കണ്ട് കോപ്പിയടിക്കുകയും ഐ.സി.എൽ കളിക്കുന്നവരെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും ബി സി സി ഐ വിലക്കുകയും ചെയ്തു. പാവം സുഭാഷ് ചന്ദ്ര.. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാതിരിക്കുക വഴി ക്രിക്കാറ്റിനു ഏഷ്യയിൽ ലഭിക്കുന്ന പ്രചാരമല്ലേ ബി സി സി ഐ നശിപ്പിച്ചത്. ചൈനയും ജപ്പാനുമൊക്കെ ഏഷ്യൻ ഗെയിസ് ക്രിക്കറ്റിൽ മെഡലുകൾ വാങ്ങിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ ഹോക്കിയുടെ അവസ്ഥ ക്രിക്കറ്റിനുണ്ടാകും.
          വിദേശ താരങ്ങളെ ഒഴിവാക്കിയാൽ ചെന്നൈ സൂപ്പർ കിംഗ്സ് എന്നാൽ ഇന്ത്യൻ ടീമാണ്. പ്രസ്തുത ടീമിന്റെ സ്പോൺസർമാരോ, ശ്രീനിവാസനും സാക്ഷാൽ ബി.സി.സി.ഐ യും.  ചാമ്പ്യൻസ് ട്രോഫി ഫൈനലിനു മുൻപ് ബിക്കികൾ (ബി.സി.സി. ഐ) സുനിൽ നരേൻ എന്ന സൂപ്പർ താരത്തെ ആക്ഷന്റെ പേരിൽ മാറ്റി നിർത്തിയത് എന്തു കൊണ്ടാണെന്ന് വെറുതേ സംശയിച്ചു നോക്കാവുന്നതാണ്. ഓരോ പന്തിനും കാശു വീഴുന്ന ചാമ്പ്യൻസ് ലീഗ് ടി 20 യും ഐ പി എൽ ഉം കളിക്കാൻ താരങ്ങൾ തയാറാകുമോ, അതോ ദേശീയതയുടെ പേരിൽ ലഭിക്കുന്ന മെഡലും പതാകയും ഗാനവും സ്വീകരിക്കാൻ തയാറാകുമോ. !

          സിഎൽ ടി20 യുടെ ആറാം എഡിഷൻ സെപ്റ്റമ്പർ 13 മുതൽ ഒക്ടോബർ 4 വരെ അരങ്ങേറുന്ന അതേ സമയം തന്നെയാണ് ഏഷ്യൻ ഗെയിംസും നടന്നത്. ഏഷ്യൻ ഗെയിംസ് ബിക്കിയുടെ വർക്കിങ്ങ് കമ്മിറ്റികളിൽ ചർച്ച പോലും ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. ഡോപ്പിങ്ങ് ടെസ്റ്റ് നടത്താനുള്ള തീരുമാനം അട്ടിമറിക്കാൻ കഴിവുള്ള ഇതേ ബിക്കിയായിരുന്നു ടി20 ക്കെതിരേ തുടക്കത്തിൽ  എതിർപ്പുമായി രംഗത്തെത്തിയത്. സാമ്പത്തിക ലാഭമുണ്ടെന്ന് മനസിലാക്കിയതോടെ ടി20 യെ വാ‍ാരിപ്പുണരാൻ തുടങ്ങി.

സാനിയ മിർസ സെപ്റ്റമ്പർ 29 ന് ചൈന ഓപ്പണിൽ വിജയം നേടിയ ശേഷമാണ് ഏഷ്യൻ ഗെയിംസിലെത്തിയത്. മിക്സഡ് ഡബിൾസിൽ സ്വർണ്ണവും ഡബിൾസിൽ വെള്ളിയും നേടി സാനിയ തന്റെ ദേശസ്നേഹം തെളിയിച്ചു.
          ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത 541 കായികതാരങ്ങളിൽ ഒരാളായതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ ദേശീയ പതാക മറ്റുരാജ്യങ്ങളുടെ  പതാകകളിൽ നിന്നും ഉയർന്നു പറക്കുന്നതും ദേശീയ ഗാനം കേൾക്കുന്നതും എന്റെ സ്വപ്നമാണ്. ഞാൻ ഒരു ക്രിക്കറ്റിംഗ് നേഷനിൽ നിന്നാണ് വരുന്നത്. അതിനാൽ എന്റെ വിജയം കൂടുതൽ അഭിമാനമുണ്ടാക്കുന്നു. സാനിയയുടെ വാക്കുകൾ പോലും എന്തു പ്രചോദനപരം.

11 സ്വർണവും 10 വെള്ളിയും 36 വെങ്കലവുമായി ഇന്ത്യ ഇഞ്ചിയോൺ ഗെയിംസിൽ 8 ആം സ്ഥാനത്താണ് . ബിക്കി നടത്തിയ ചാമ്പ്യൻസ് ലീഗ് അവർക്ക് മാറ്റിവയ്ക്കാമെന്നിരിക്കെ നഷ്ടപ്പെട്ട രണ്ട് സ്വർണ്ണമോർത്ത് നമുക്ക് വിഷമിക്കേണ്ടി വരും.നമ്മുടെ വനിതാ ക്രിക്കറ്റർമാർ തങ്ങളെ ഏഷ്യൻ ഗെയിംസിൽ അയക്കണം എന്ന് ബിക്കിയോട് കാലു പിടിച്ച് പറഞ്ഞതാണ്.

 വാൽക്കഷണം: റയൽ മാട്രിഡും ബാർസലോണയുമൊക്കെ തങ്ങളുടെ താരങ്ങളെ ദേശീയ സൌഹൃദ മത്സരങ്ങൾക്ക് അയക്കുമെന്നും താരങ്ങൾ ദേശീയ മത്സരങ്ങളിൽ കളിക്കുമെന്നും പോൽ.

തിങ്കളാഴ്‌ച, സെപ്റ്റംബർ 22

അരൂപി

   അരൂപി


ന്റെ കൃഷ്ണ ശിലമേൽ പോറലുകൾ
ഉരച്ചത് നിന്റെ കൈകൾ.

എന്റെ തിരുമുറിവുകളടഞ്ഞു
മറച്ചതു നിന്റെ കറുപ്പട്ടകൾ.

എന്റെ ബോധിവൃക്ഷം മൂടറ്റു
ചവിട്ടേറ്റതു നിന്റെ പാദങ്ങളാൽ.

എന്റെ മാന്ത്രിക വടികൾ നിരത്ഭുതമായി
പതിച്ചതു നിന്റെ സ്വസ്തിക ചിഹ്നത്താൽ.

എന്റെ മിനാരങ്ങൾ നിലം പൊത്തി
അടർന്നതു നിന്റെ ശൂല ദംഷ്ട്രകളാൽ.

എന്റെ രക്തസാക്ഷിക്കഴുമരങ്ങൾ ചോരച്ചു
നനഞ്ഞതു നിന്റെ കീശത്തടിപ്പാൽ.

എന്റെ ശാന്തമുദാരമടിവാരങ്ങൾ പിളർന്നു
മിന്നൽ നിന്റെ താരകച്ചുവപ്പാൽ.

എന്റെ ജനിതകപ്പൂക്കൾ കൊഴിഞ്ഞു
വാടിയത് നിന്റെ വംശഗർജ്ജനത്താൽ.

എന്റെ ജീവന്റെ തൊട്ടിൽ,
പ്രണയത്തിരത്തോഴിമാർ,
അസുഖ സഹ പ്പിറാവുകൾ
അരിഞ്ഞെത്ര വീഴ്ത്തി നീ
നിന്റെ കവച കുണ്ഡലങ്ങളാൽ.

അരൂപീ നീ
വിരൂപങ്ങളാക്കുന്നു
എന്റെ രൂപാന്തരങ്ങളെ.
                          ഫിറോസ്‌ തടിക്കാട്  ,9446706338

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19

ബാഡ്മിന്റണിൽ ഒരു മലയാളി വസന്തം



ബാഡ്മിന്റണിൽ ഒരു മലയാളി വസന്തം     
                                                                   ഫിറോസ് തടിക്കാട് - 9446706338
പാലോംബാങിൽ നടന്ന ഇന്തോനേഷ്യൻ  മാസ്റ്റേഴ്സ്  ഗ്രാന്റ് പ്രീ ഗോൾഡ് ബാഡ്മിന്റൺ കപ്പ് -2014  ഇന്ത്യയുടെ മലയാളി താരം എച്ച്. എസ് . പ്രണോയ് നേടി. സൈന നെഹ്വാളിനും ( ഇന്ത്യൻ ഗ്രാന്റ് പ്രീ ഗോൾഡ്  കപ്പ് -2014) അരവിന്ദ് ഭട്ടിനും (ജർമ്മൻ ഗ്രാന്റ് പ്രീ ഗോൾഡ്  കപ്പ് - 2014) ശേഷം ഒരു ക്ലാസിക്  ഗ്രാന്റ് പ്രീ ഗോൾഡ്  കപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി പ്രണോയ് മാറി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് 22 കാരനായ ഈ തിരുവനന്തപുരം ആനയറ സ്വദേശി ഗ്രാന്റ് പ്രീ ഫൈനൽ കളിക്കുന്നത്.  കഴിഞ്ഞ വിയറ്റ്നാം ഗ്രാന്റ് പ്രീ ടൂർണമെന്റിന്റെ ഫൈനലിൽ തായ് ലന്റിന്റെ പിസിത്  പുഡ്ചലതിനോട് പരാജയപ്പെട്ട പ്രണോയ് വർദ്ധിത വീര്യത്തോടെയാണ് ഇന്തോനേഷ്യയിൽ എത്തിയത്.

ഇന്തോനേഷ്യൻ  മാസ്റ്റേഴ്സ്  ഗ്രാന്റ് പ്രീ- വിജയ വഴി
ക്വാർട്ടർ
          37 മിനിറ്റ് നീണ്ട മത്സരത്തിൽ മലേഷ്യയുടെ റിയനാഡോ സുബാങ്ജ യെ 21-13,21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി.
സെമി ഫൈനൽ
          പ്രണോയ് യുടെ സഹതാരവും മലയാളിയുമായ സായ് പ്രണിതിനെ ക്വാർട്ടറിൽ പരാജയപ്പെടുത്തിയ മലേഷ്യയുടെ തന്നെ ഡാരൻ ലിയു വിനെ 21-14, 14-21,21-14 എന്ന സ്കോറിന് തകർത്തു.
ഫൈനൽ
          ഇന്തോനേഷ്യൻ താരം ഫിർമാൻ അബ്ദുള്ള ഖോലിക്കിനെ 21-11,21-20 എന്ന സ്കോറിന്  വിജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ കീഴടക്കി.

 അങ്ങനെ 1,25000 അമേരിക്കൻ ഡോളർ സമ്മനത്തുകയുള്ള ( 76 ലക്ഷം ഇന്ത്യൻ രൂപ) ഇന്തോനേഷ്യൻ ഗ്രാന്റ് പ്രീ ഒരു വിദേശി നേടുന്നത് ആദ്യമായാണ്  , എന്നു മാത്രമല്ല ഫൈനൽ പോലും കളിക്കുന്നത് ആദ്യമായാണ്.
          2010 ൽ സിംഗപ്പൂരിൽ വച്ചു നടന്ന യൂത്ത് സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതും വേൾഡ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയതുമായിരുന്നു പ്രണോയ് യുടെ കിരീട നേട്ടങ്ങൾ.
          2010 ലെ യൂത്ത് സമ്മർ ഒളിമ്പിക്സ് സെമിയിൽ ഒന്നാം സീഡ് കൊറിയയുടെ ജീവ് കാങിനെ അട്ടിമറിച്ച് പ്രണോയ് വരവറിയിച്ചിരുന്നു.
2013 ലെ ഇന്ത്യൻ ഗ്രാന്റ് പ്രീ ടൂർണമെന്റിൽ  ഒന്നാം നമ്പർ ഇന്തോനേഷ്യയുടെ തൌഫീക്ക് ഹിദായത്തിനെ കാർട്ടർ ഫൈനലിൽ 26-24,21-9 എന്ന് സ്കോറിന് പരാജയപ്പെടുത്തി. അതും തൌഫീക്ക് ഹിദായത്ത് പ്രണോയ് യുടെ ഐഡൾ ആയിരുന്നു.ഇപ്പോൾ ലോക റാങ്കിങ്ങിൽ 50- ആം സ്ഥാനത്തുള്ള പ്രണോയ് 34-ആം സ്ഥാനം വരെ ഉയർന്നിരുന്നു. ദേശീയ പരിശീലകൻ ഗോപി ചന്ദിനു കീഴിൽ പ്രണോയ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു. ഗോപി ചന്ദ് പക്ഷാഭേദം കാട്ടുന്നു എന്ന് മുതിർന്ന താരങ്ങളിൽ നിന്നു പോലും ആക്ഷേപം നേരിടുമ്പോൾ കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രണോയ് കരസ്ഥമാക്കിയ നേട്ടം ഗോപിചന്ദിന് ആശ്വാസം പകരുന്നതാണ്.
                   ദേശിയ തലത്തിൽ തന്നെ ബാഡ്മിന്റൺ മേഖലയിൽ വസന്തം വിടരുമ്പോൾ കായിക കേരളത്തിന് നിശ്ശബ്ദമാകാൻ കഴിയില്ലല്ലോ. പ്രണോയ് മാത്രമല്ല , പി.വി .തുളസിയും സായ് പ്രണീതും രാജ്യാന്തര ബാഡ്മിന്റൺ വേദിയിലേക്കുയർന്നിരിക്കുന്നു. വരും കാലങ്ങളിൽ ഒരു പക്ഷേ, ക്രിക്കറ്റിന്റെ സ്ഥാനം ഇന്ത്യയിൽ ബാഡ്മിന്റൺ കൈയടക്കിയേക്കും.